Tuesday, October 11, 2011

ലക്ഷദ്വീപുകളിലെ യൂണിവേഴ്‌സിറ്റി സെന്‍ററുകള്‍ കേന്ദ്ര മാനവശേഷി വകുപ്പ്‌ കോളേജുകളായി ഉയര്‍ത്തി:

Pictureതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ലക്ഷദ്വീപില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെ കോളേജുകളാക്കി ഉയര്‍ത്തുന്നു. കടമത്ത്, കവരത്തി, ആന്ത്രോത്ത് കേന്ദ്രങ്ങളെയാണ് കോളേജുകളാക്കി ഉയര്‍ത്തുക. ലക്ഷദ്വീപ് ഭരണ സമിതിയുടെ ധനസഹായത്തോടെ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ മികച്ച സൗകര്യങ്ങളോടെയുള്ള അന്താരാഷ്ട്ര ഹോസ്റ്റല്‍ സ്ഥാപിക്കാനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുള്‍ സലാം, രജിസ്ട്രാര്‍ ഡോ.പി.പി.മുഹമ്മദ് എന്നിവര്‍ ദ്വീപ് ഭരണ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കോളേജുകള്‍ അടുത്ത വിദ്യാഭ്യാസവര്‍ഷം നിലവില്‍ വരും. കേന്ദ്രഭരണ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യ വിഭവശേഷി വികസനമന്ത്രാലയം നല്‍കുന്ന ധനസഹായം ഉപയോഗിച്ചായിരിക്കും കോളേജുകള്‍ സ്ഥാപിക്കുക. കവരത്തി ദ്വീപില്‍ നടന്ന ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ അമര്‍നാഥ്, വിദ്യാഭ്യാസ -ഐ.ടി. സെക്രട്ടറി ഡോ. എന്‍. വസന്തകുമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എ.ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത അധ്യയനവര്‍ഷം കവരത്തി കേന്ദ്രത്തില്‍ ബി.എ മലയാളവും കടമത്ത് കേന്ദ്രത്തില്‍ എം.എ ഇംഗ്ലീഷും ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളില്‍ ഒഴിവുള്ള അധ്യാപക-അനധ്യാപക തസ്തികകളില്‍ ഒരു മാസത്തിനകം നിയമനം നടത്താനും ആവശ്യമുള്ളിടത്ത് സീറ്റ് വര്‍ധിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. യു.ജി.സി മാനദണ്ഡമനുസരിച്ചായിരിക്കും ദ്വീപുകേന്ദ്രങ്ങളില്‍ ഇനിയുള്ള അധ്യാപകനിയമനം. കരാര്‍ അടിസ്ഥാനത്തിലായിരിക്കുമെങ്കിലും യു.ജി.സി. നിയമപ്രകാരമുള്ള തുക മാസശമ്പളമായി ലഭിക്കും. ഓരോ കേന്ദ്രത്തിലും ചുരുങ്ങിയത് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലുള്ള ഒരു അധ്യാപകനെ പ്രിന്‍സിപ്പലായി നിയമിക്കാനും ദ്വീപുകേന്ദ്രങ്ങള്‍ക്ക് മാത്രമായി ഒരു സീനിയര്‍ പ്രൊഫസറെ ഡീനായി നിയമിക്കാനും തീരുമാനിച്ചു. ഈ ഡീനിന്റെ കീഴിലായിരിക്കും സര്‍വകലാശാലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ലക്ഷദ്വീപ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കുക.

(കടപ്പാട് സ്റ്റുഡന്‍സ് തോട്സ് ബ്ലോഗ്)

Picture

0 comments:

Post a Comment